വൻകര പോരില്‍ വടക്കേ അമേരിക്കയുടെ ആധിപത്യം; പരാഗ്വായെ തകര്‍ത്ത് യുഎസ്‌എ
Sports
June 13, 2026 | 03:45 AM
ലോസ് ഏഞ്ചല്‍സ്: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ പരാഗ്വായെ തകർത്ത് ആതിഥേയരായ യുഎസ്‌എ യ്ക്ക് ജയം.
യുഎസ്എ ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് പരാഗ്വായെ തോല്‍പിച്ചത്. മത്സരത്തില്‍ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ യുഎസ്‌എ വിജയം സ്വന്തമാക്കിയത് ഫോലെരിൻ ബലോഗണിന്റെ ഇരട്ട ഗോളിലാണ്. കളി അവസാനിക്കാൻ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ ജിയോവാനി റെയ്‌നയിലൂടെ നാലാം ഗോളും നേടി യുഎസ്‌എ അവരുടെ ആധിപത്യം പൂർണ്ണമാക്കി. ഇന്നത്തേത് ഈ ലോകകപ്പിലെ ഏറ്റവും ഗോളുകള്‍ വീണ മത്സരം കൂടിയായിരുന്നു.
മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ യുഎസ്‌എയുടെ പുലിസിച്ച് പരാഗ്വൻ ബോക്സിലേക്ക് നടത്തിയ മുന്നേറ്റം കലാശിച്ചത് പരാഗ്വയുടെ ഡാമിയൻ ബോബെഡില്ലയുടെ സെല്‍ഫ് ഗോളിലാണ്. ആദ്യ പകുതി തീരും മുമ്പേ മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് നേടിയാണ് യുഎസ്‌എ കളംവിട്ടത്. മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നിന്നെങ്കിലും രണ്ടാം പകുതിയില്‍ പരാഗ്വായ് കുറച്ചെങ്കിലും ആക്രമണം നടത്തിയിരുന്നു. അതിന്റെ ഫലമായിരുന്നു എഴുപത്തിമൂന്നാം മിനിറ്റില്‍ മൗറീഷ്യയോ നേടിയ ഗോള്‍. സ്വന്തം പകുതിയില്‍ നിന്നും പരാഗ്വൻ ഗോള്‍കീപ്പർ തൊടുത്തുവിട്ട ബോള്‍ ബോക്സിലേക്ക് നീട്ടിനല്‍കിയത് കൃത്യമായി മൗറീഷ്യയോ വലയിലെത്തിച്ചു.
ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയെയും ബ്രസീലിനെയും തോല്‍പ്പിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ പരാഗ്വ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ മൗറീസിയോ പോച്ചട്ടീനോയുടെ പരിശീലനത്തിലിറങ്ങിയ യുഎസ്‌എ കൃത്യമായ കരുനീക്കങ്ങളോടെയാണ് കളത്തിലെത്തിയത്. ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടിയെങ്കിലും പ്രതിരോധത്തിലേക്ക് ഇറങ്ങാതെ ആക്രമണം ശക്തമാക്കിക്കൊണ്ടാണ് ആദ്യ പകുതി അവർ അവസാനിപ്പിച്ചത്. രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ ശക്തമാക്കിയ യുഎസ്‌എ പ്രതിരോധത്തിലേക്ക് ഇറങ്ങാത്തത് തന്നെയാണ് നാലാം ഗോളത്തിനും വഴിയൊരുക്കിയത്. വിങ്ങുകളിലൂടെയുള്ള മൂർച്ചയേറിയ ആക്രമണങ്ങള്‍ യുഎസ്‌എയ്ക്ക് നല്‍കിയത് ഗ്രൂപ് ഡിയിലെ വിലപ്പെട്ട മൂന്ന് പോയന്റുകളാണ്. ജൂണ്‍ 20 ന് ഓസ്‌ട്രേലിയയുമായും 26 ന് തുർക്കിയുമായും ഇനി യുഎസ്‌എക്ക് മത്സരമുണ്ട്
➖➖➖➖➖➖➖➖
Comments