ഒരാഴ്ച ക്കിടെ സൗദിയിൽ 18,000 ത്തിലേറെ പ്രവാസികള്‍ പിടിയില്‍, കര്‍ശന പരിശോധന തുടരുന്നു, സഹായം നല്‍കിയതിന്11 പേര്‍ക്കെതിരെയും കേസ്
International
January 25, 2026 | 08:05 AM

റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ വ്യാപക പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 18,200 പേർ എന്ന് ആഭ്യന്തര മന്ത്രാലയം
ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
താമസ നിയമലംഘനത്തിന് 11,442 പേരും അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 3,931 പേരും, തൊഴില്‍ നിയമലംഘനത്തിന് 2,827 പേരും ആണ് പിടിയിലായ വിദേശികളുടെ പട്ടിക. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,762 പേരെ പിടികൂടി. ഇതില്‍ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ചതിന് 46 പേരെയും പിടികൂടിയിട്ടുണ്ട്.
നിയമലംഘകർക്ക് താമസം, ഗതാഗതം, തൊഴില്‍ എന്നിവ നല്‍കുകയും അവർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത 11 പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിലവില്‍ 25,477 പേർ (23,443 പുരുഷന്മാരും 2,034 സ്ത്രീകളും) തുടർനടപടികള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ 18,685 പേരെ യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളിലെ എംബസികളിലേക്ക് റഫർ ചെയ്തു. 14,451 പേരെ ഇതിനോടകം നാടുകടത്തി.
അതിർത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവർക്ക് സഹായം നല്‍കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ പിഴയും ലഭിക്കാം. കൂടാതെ, ഇവർ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും പ്രതികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും, മറ്റ് മേഖലകളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു
Comments