പക്ഷിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: അമേരിക്കൻ യുദ്ധകപ്പലുകള്‍ ഇന്ത്യൻ സമുദ്രമേഖലയില്‍ പ്രവേശിച്ചു.
International
January 22, 2026 | 03:29 PM

പെസഫിക് സമുദ്രമേഖലയില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
സൗത്ത് ചൈന കടലിലുണ്ടായിരുന്ന യുഎസ് പോർവിമാനവാഹിനിയായ യു എസ് എസ് ഏബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ മൂന്ന് യുദ്ധക്കപ്പലുകള്‍ ചൊവ്വാഴ്ച ഇന്ത്യൻ സമുദ്രമേഖലയില്‍ പ്രവേശിച്ചതായാണ് വിവരം. മേഖലയില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. "ജൂണിലെ ആക്രമണ സമയത്ത് ഇറാൻ നിയന്ത്രണം പാലിച്ചു. എന്നാല്‍ ഇനി ആക്രമണമുണ്ടായാല്‍ മുഴുവൻ ശക്തിയോടെയും തിരിച്ചടിക്കാൻ സൈന്യം തയ്യാറാണ്,"-അബ്ബാസ് അറഗ്ചി പറഞ്ഞു.
ഇറാനില്‍ നടന്ന പ്രക്ഷോഭം 72 മണിക്കൂർ മാത്രമാണ് നീണ്ടതെന്നും, പിന്നീട് രാജ്യവ്യാപകമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് സായുധ കലാപകാരികളാണെന്നും വോള്‍ സ്ട്രീറ്റ് ജേർണലില്‍ എഴുതിയ ലേഖനത്തില്‍ അറഗ്ചി ആരോപിച്ചു. സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്തിയെന്നാരോപണത്തെ തുടർന്ന് ലോക സാമ്പത്തിക ഫോറത്തിലേക്കുള്ള ഇറാന്റെ ക്ഷണം നേരത്തെ റദ്ദാക്കിയിരുന്നു.
അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ലക്ഷ്യമിട്ടാല്‍ അതിന്റെ ഫലം പൂർണയുദ്ധമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പും നല്‍കി. ഖമനയിക്കെതിരെ കൈ ചൂണ്ടിയാല്‍ കനത്ത പ്രതികരണം ഉണ്ടാകുമെന്ന് ഇറാൻ സായുധസേനയും വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ വധിച്ചാല്‍ ഇറാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഖമനയിയുടെ ഭരണം അവസാനിപ്പിക്കണമെന്നും ട്രംപ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഗള്‍ഫ് രാജ്യങ്ങള്‍ ഇടപെട്ടതോടെ താല്‍ക്കാലിക ശാന്തത നിലനിന്നിരുന്നുവെങ്കിലും, പുതിയ നീക്കങ്ങള്‍ മേഖല വീണ്ടും അസ്ഥിരതയിലേക്കു നീങ്ങുകയാണെന്ന സൂചനയാണ് നല്‍കുന്നത്
Comments