ട്രംപിന്റെ സ്വകാര്യ വസതിയിൽ വെടിവെപ്പ്
Editors Pick
February 23, 2026 | 12:28 AM
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വകാര്യ വസതിയിലാണ് വെടിവയ്പ്പുണ്ടായത് .ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകയറാൻ ശ്രമിച്ച സായുധനായ യുവാവിനെ യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർ വെടിവെച്ചു കൊന്നു. പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് സംഭവം ഉണ്ടായത്.
ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച ക്യാനുമായി റിസോർട്ടിന്റെ വടക്കേ കവാടത്തിലൂടെയാണ് ഇയാൾ അകത്തുകയറാൻ ശ്രമിച്ചത്. മറ്റൊരു വാഹനം പുറത്തേക്ക് പോകുന്നതിനിടക്ക് ലഭിച്ച ഇടവേള മുതലാക്കിയാണ് യുവാവ് തന്റെ വാഹനവുമായി അകത്തേക്ക് പ്രവേശിച്ചത് .സ്ഥലത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും ഇയാളെ തടയാൻ ശ്രമിക്കുകയും കയ്യിലുള്ള ആയുധം താഴെയിടാൻ ആവശ്യപ്പെടുകയും ചെയ്തു.ഇയാൾ അത് ഉദ്യോഗസ്ഥർക്ക് നേരെ ചൂണ്ടിയതോടെ ഏജന്റുമാർ വെടിയുതിർക്കുകയായിരുന്നു.
നോർത്ത് കരോലിന സ്വദേശിയായ 21 കാരനാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇയാളെ കുറച്ചു ദിവസങ്ങളായി കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. നോർത്ത് കരോലിനയിൽനിന്ന് യാത്ര തിരിക്കുന്ന വഴിക്കാണ് ഇയാൾ തോക്ക് കൈക്കലാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസിലാക്കുന്നത്.ഇതിന്റെ ബോക്സ് ഇയാളുടെ വാഹനത്തിൽനിന്ന് കണ്ടെടുത്തു.
സംഭവസമയത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലായിരുന്നു. സംഭവത്തിൽ അന്വേഷണം എഫ്.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്. യുവാവിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രംപിന് നേരെ നടക്കുന്ന വധശ്രമങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ഈ പ്രദേശം. 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വെടിവയ്പ്പുണ്ടായിരുന്നു. സെപ്റ്റംബറിൽ ഫ്ലോറിഡയിലെ അദ്ദേഹത്തിന്റെ ഗോൾഫ് ക്ലബ്ബിന് സമീപവും സമാനമായ രീതിയിൽ മറ്റൊരാൾ ആയുധവുമായി പിടിയിലായിരുന്നു.
Comments