എസ്.ഇ.സി ഫയൽ ചെയ്ത അഴിമതിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് യുഎസ് കോടതിയെ സമീപിച്ചു
Editors Pick
April 08, 2026 | 09:05 AM
അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫയൽ ചെയ്ത അഴിമതിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് യുഎസ് കോടതിയെ സമീപിച്ചു. ഗൗതം അദാനി, സാഗർ അദാനി എന്നിവർക്കെതിരെ ചുമത്തിയ സിവിൽ കേസുകൾ നിയമപരമായി നിലനിൽക്കില്ലെന്നും അതിനാൽ ഇവ തള്ളിക്കളയണമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകർ വാദിച്ചത് .ഈ ആവശ്യം പരിഗണിച്ച ന്യൂയോർക്കിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി, വിഷയം വിശദമായി ചർച്ച ചെയ്യുന്നതിനായി ഒരു പ്രീ-മോഷൻ കോൺഫറൻസ് വിളിച്ചുചേർക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഹരജി അംഗീകരിച്ചത്.
ഇന്ത്യയിൽ സൗരോർജ്ജ പദ്ധതികളുടെ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൻതുക കൈക്കൂലി നൽകിയെന്നും, ഈ വിവരം മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചെന്നുമാണ് എസ്.ഇ.സി ആരോപിക്കുന്നത്. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അമേരിക്കൻ വിപണിയിലെ നിക്ഷേപകരെ വഞ്ചിക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
എസ്.ഇ.സി ഉന്നയിക്കുന്ന പരാതികളിൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്നും കേസ് നടപടികളുമായി മുന്നോട്ട് പോകുന്നത് അനാവശ്യമാണെന്നും അഭിഭാഷകർ വാദിക്കുന്നത്
അദാനി ഗ്രൂപ്പിന്റെ അപേക്ഷ കോടതി സ്വീകരിച്ചതോടെ കേസ് തള്ളിക്കളയണമെന്ന വാദത്തിൽ ഇരുവിഭാഗത്തിന്റെയും നിലപാടുകൾ കേൾക്കാൻ കോടതി തയ്യാറാകും. ഇത് കേസിന്റെ പ്രാഥമിക ഘട്ടത്തിൽ അദാനി ഗ്രൂപ്പിന് ലഭിച്ച ഒരു ആശ്വാസമായാണ് ബിസിനസ് ലോകം വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന കോൺഫറൻസിന് ശേഷമേ കേസ് ഔദ്യോഗികമായി റദ്ദാക്കപ്പെടുമോ അതോ വിചാരണയിലേക്ക് നീങ്ങുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. അന്താരാഷ്ട്ര തലത്തിൽ അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഈ നിയമപോരാട്ടം ഇന്ത്യൻ വിപണിയും അതീവ ജാഗ്രതയോടു കൂടിയാണ് നിരീക്ഷിക്കുന്നത്.
Comments